ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2022-നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 30 ശതാനത്തോളം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളുടെ പേരിലാണ്. 15 ശതമാനത്തോളം പോക്‌സോ കേസുമുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 9.2 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 1.77 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 45 ശതമാനം കേസ് തട്ടിക്കൊണ്ടുപോകലിനും 38.2 ശതമാനം കേസ് പോക്‌സോ വകുപ്പിലുമാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതില്‍ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളോ സ്ത്രീകളോ ആണ്.
പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ
പട്ടികവര്‍ഗവിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 2022-നെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനയുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 0.4 ശതമാനം കൂടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2022-നെക്കാള്‍ 31.2 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 69 ശതമാനം കേസും തട്ടിപ്പുലക്ഷ്യത്തിലുള്ളതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
