കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. എന്നാല്‍ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരില്ല. ഇതിനായി പിന്നീട് പ്രത്യേക വിജ്ഞാപനമിറക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.
സാധാരണക്കാര്‍ക്ക് ആശ്വാസം
പുതിയ ഭേദഗതി നടപ്പാകുമ്പോള്‍ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച് നല്‍കിയാല്‍ മതിയാകും. ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക.
മിക്ക കമ്പനികളും പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാര്‍നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു
