ന്യൂഡൽഹി:ഏറെ പ്രതീക്ഷയോടെയാണ് ജിഎസ്.ടി യോഗത്തിനെത്തിയതെന്നും എന്നാൽ യോഗം കഴിഞ്ഞപ്പോള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തലയ്ക്ക് അടിയേറ്റ പോലെയായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക് പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ജിഎസ്ടി പരിഷ്കാരം കൗൺസിലിനു പുറത്ത് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്
. കൗൺസിൽ യോഗത്തിൽപ്പോലും നികുതിമാറ്റം സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ കേന്ദ്ര ഉദ്യോഗസ്ഥർക്കായില്ലെന്നും ബാലഗോപാൽ പറഞ്ഞു.‘‘സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനുമുണ്ടാകാനിടയുള്ള വരുമാനനഷ്ടത്തിൽ വ്യക്തതയില്ല. എന്നിട്ടും വരുമാനം കുറയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജിഎസ്ടി പരിഷ്കാരം കൗൺസിലിനു പുറത്ത് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനമായിരുന്നത് 40 ആക്കിയത് സംസ്ഥാനത്തിന് തിരിച്ചടിയാണ്.’’ -ബാലഗോപാൽ പറഞ്ഞു.
പ്രതിപക്ഷ നിർദേശം പരിഗണിച്ചില്ല
നികുതി സ്ലാബുകൾ കുറച്ച് നിരക്കുകൾ പരിഷ്കരിച്ച ജിഎസ്ടി കൗൺസിൽ യോഗം വരുമാനനഷ്ടം സംബന്ധിച്ച ആശങ്കകൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. സെപ്തംബർ 3 ബുധനാഴ്ചയാണ് നികുതി സ്ലാബുകൾ 5, 18 ശതമാനമാക്കാനും 40 ശതമാനത്തിന്റെ പ്രത്യേക സ്ലാബ് ഉൾപ്പെടുത്താനും തീരുമാനിച്ചത്. നിലവിലെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രനിർദേശത്തിന് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളും നിർദേശത്തെ പിന്തുണച്ചു. എന്നാൽ, നഷ്ടപരിഹാരം വേണമെന്ന നിലപാട് ഉയർത്തി.
