എരമംഗലം (മലപ്പുറം): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസിനെതിരെ സിപിഎം നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിഐടിയു ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് സഹോദരന്റെ മകനും പാര്‍ട്ടി സഖാക്കളുടെ മക്കള്‍ക്കും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരില്‍നിന്ന് നേരിട്ട ക്രൂരമര്‍ദനം വ്യക്തമാക്കി ഫേസ്ബുകില്‍ പോസ്റ്റ് പങ്കുവെച്ചത്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും പോസ്റ്റിനോട് പ്രതികരിച്ചു
2025 ഏപ്രില്‍ രണ്ടിന് പുഴക്കര ഭഗവതി ക്ഷേത്രത്തിലെ വരവുകള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ രാത്രിയില്‍ വീടുകളില്‍നിന്ന് പോലീസ് പിടിച്ചിറക്കി കോടത്തൂര്‍ ശ്മശാനത്തിനടുത്തുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുവെന്നതായിരുന്നു കേസ്. സംഭവത്തില്‍ ഏപ്രില്‍ 20-ന് രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇരുവരെയും തിരിച്ചെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും പോസ്റ്റിനോട് പ്രതികരിച്ചു
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പോലീസ് ആ യുവാവിനെ മര്‍ദ്ദിച്ചത് കണ്ടപ്പോള്‍ വളരെ വിഷമവും രോഷവും തോന്നി. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പെരുമ്പടപ്പ് പോലീസില്‍നിന്ന് ജ്യേഷ്ഠന്റെ മകനും പാര്‍ട്ടി സഖാക്കളുടെ മക്കള്‍ക്കുമുണ്ടായി. പോലീസിന്റെ ക്രിമിനല്‍ സ്വഭാവത്തിനെതിരെ പ്രതികരിക്കേണ്ടത് പാര്‍ട്ടി നോക്കിയല്ല. ക്രിമിനല്‍ രീതിയില്‍ ഏത് പൊതുപ്രവത്തകനെയും സാധാരണ പൗരനേയും പോലീസ് കൈവെച്ചാല്‍ രാഷ്ട്രീയം മറന്ന് പ്രതികരിക്കണം. കേരളത്തിലെ പോലീസ് ഒരുപാട് മാറി, എന്നാൽ.കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പോലീസ് സ്റ്റേഷനുകളും ഇന്നും നിയന്ത്രിക്കുന്നുണ്ട്. നല്ല പോലീസുകാരെ ഒരുപാട് കണ്ടിട്ടുണ്ട്. സഹപാഠികളും സുഹൃത്തുക്കളും ഉണ്ട്. പോലീസിലെ മൃഗങ്ങളെ വാഴാന്‍ അനുവദിച്ചു കൂടാ.’
