ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങാണ് സഖ്യത്തില്‍ നിന്ന് പിന്മാറിയ കാര്യം വ്യക്തമാക്കിയത്. ആംആദ്മി പാർട്ടി ഇനി ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പാർട്ടി പങ്കെടുക്കുകയുമില്ലെന്നും ജൂലൈ 18 വെള്ളിയാഴ്ച അദ്ദേഹം അറിയിച്ചു.
ആംആദ്മി പാർട്ടി ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ല,”- സഞ്ജയ് സിങ് പറഞ്ഞു.
.
“ആംആദ്മി പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യാ സഖ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കിയ സംവിധാനമാണ്. ഡൽഹിയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഞങ്ങൾ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും ഞങ്ങൾ സ്വാതന്ത്രരായിട്ടാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും ഞങ്ങൾ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്.
പാർലമെന്റിൽതങ്ങളുടെ പിന്തുണ ഉറപ്പുവരുത്തും
അതേസമയം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി തന്ത്രപരമായ ഐക്യങ്ങൾ തുടരുമെന്ന് എഎപി നേതാവ് വ്യക്തമാക്കി. പാർലമെന്റിലെ കാര്യങ്ങളിൽ ടി.എംസി, ഡിഎംകെ . പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
