കോവളം: വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്മെന്റ് സൊസൈറ്റിയിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരിൽ സ്വീകരിച്ച തുകകൾ സമയബന്ധിതമായി മടക്കിനൽകിയില്ലെന്ന് പരാതി. നിക്ഷേപകരിൽ നാലുപേർ കോവളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു.
പ്രസിഡന്റ് സതീഷ് ഒളിവിൽ പോയെന്ന് പോലീസ്.
പനങ്ങോടുളള വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്മെന്റ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് മുട്ടയ്ക്കാട് പനങ്ങോട് ചൈത്രത്തിൽ കെ.എസ്. സാജൻ(64) , സെക്രട്ടറി വെങ്ങാനൂർ ചാവടിനട പുരവിയിൽ ചാമുണ്ഡിദേവീ ക്ഷേത്രത്തിന് സമീപം രമേശ്(51) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കൊപ്പം പ്രതി ചേർക്കപ്പെട്ടിട്ടുളള പ്രസിഡന്റ് സതീഷ് ഒളിവിൽ പോയെന്ന് പോലീസ്.
നിക്ഷേപകർക്ക് സമയബന്ധിതമായി സൈാസൈറ്റിയിൽ നിന്ന് പണം നൽകിയിരുന്നില്ല
വെങ്ങാനൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിശ്ചിത കാലത്തേക്ക് നിക്ഷേപിച്ചിരുന്ന തുക കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരികെ വാങ്ങൂന്നതിന് നിക്ഷേപകർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് സമയബന്ധിതമായി സൈാസൈറ്റിയിൽ നിന്ന് പണം നൽകിയിരുന്നില്ല. വിവിധ സമയങ്ങളിൽ പ്രസിഡന്റ് അടക്കമുളള അധികൃതരെ സമീപിച്ചിട്ടും നിക്ഷേപകർക്ക് പണം നൽകിയിരുന്നില്ല. ഇതേ തുടർന്ന് നിക്ഷേപകരിൽ നാലുപേർ കോവളം പോലീസിന് പരാതി നൽകിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷകൾ കോടതി തളളിയിരുന്നു
പോലീസ് കേസെടുത്തതിനെ തുടർന്ന് പ്രതികളായ പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ കോടതി തളളിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
