ബെംഗളൂരു: പ്രധാനമന്ത്രി മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും പക്ഷേ ഇതുവരെയും മണിപ്പുരില്‍ പോയില്ലെന്നുമുളള അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജൂലൈ 19 ശനിയാഴ്ച കര്‍ണാടകയിലെ മൈസൂരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. 2023 മേയ്മാസത്തിലാണ് മണിപ്പുരിലെ മെയ്ത്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ വംശീയകലാപം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് പലകുറി പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
ഭരണഘടനയില്‍ മാറ്റംവരുത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ല
ഭരണഘടനയില്‍ മാറ്റംവരുത്താന്‍ ബിജെപിയെയും ആര്‍എസ്എസിനെയും ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസത്തെ ചൂണ്ടിക്കാണിക്കാന്‍- കോണ്‍ഗ്രസിലുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും ബിജെപിയിലെ ആളുകള്‍ക്ക് സംസാരം മാത്രമേയുള്ളൂവെന്നും ഖാര്‍ഗെ പറഞ്ഞു
