ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടുന്ന ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ജൂലൈ 16 ബുധനാഴ്ച ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്. 15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. വ്യോമസേനയ്‌ക്കൊപ്പം ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
. ലക്ഷ്യങ്ങളിലേക്ക് മിസൈല്‍ രണ്ട് തവണ കൃത്യമായി പതിച്ചു
മിസൈൽ സംവിധാനം വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജന്‍സിയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) ആണ്. വേഗത്തില്‍ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് രണ്ട് തവണ മിസൈല്‍ കൃത്യമായി പതിച്ചെന്നും ദുര്‍ഘടമായ സാഹചര്യങ്ങളിലുള്ള മിസൈല്‍ സംവിധാനത്തിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്ന മിസൈല്‍ സംവിധാനം
.
സേനയിലെ തേര്‍ഡ്, ഫോര്‍ത്ത് റെജിമെന്റുകളുടെ ഭാഗമായിരിക്കും ആകാശ് പ്രൈം. നേരത്തേ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ശ്രമങ്ങളെ തകര്‍ത്തതില്‍ സുപ്രധാന പങ്കുവഹിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആകാശ്. ചൈനീസ് ജെറ്റുകളും ടര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈല്‍ സംവിധാനങ്ങൾ. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്നതുമാണ് മിസൈല്‍ സംവിധാനം
