മലപ്പുറം | മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങള്‍ സ്വതന്ത്രമായി വായു ശ്വസിക്കാന്‍ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നും എസ് എന്‍ ഡി പി യോഗത്തിന്റെ ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷനില്‍ വെച്ചുളള പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തിലുള്ളവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളതെന്നും മുസ്ലിം ലീഗുകാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നുമളളതടക്കം വലിയ വിവാദ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടത്തിയത്.
മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ
മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. തമ്മില്‍ തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവര്‍ തഴയപ്പെടുന്നത്. മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നാക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. .