കോയമ്പത്തൂർ:മതന്യൂനപക്ഷങ്ങള്‍ക്കു നേരേ നടത്തുന്ന അക്രമങ്ങളും കൈയേറ്റങ്ങളും പ്രതിഷേധാർഹവും വേദനാജനകവും അപലപനീയവുമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോള്‍ ആലപ്പാട്ട്. ജബല്‍പുരില്‍ കത്തോലിക്കാ വൈദികർക്കും വിശ്വാസികള്‍ക്കും നേരേ നടന്ന അക്രമങ്ങളും കൈയേറ്റവും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷക്ഷേമ മന്ത്രിയും ചേർന്ന് അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്.
വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവർത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. എല്ലാ വിശ്വാസീ സമൂഹ ങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്‍റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, മതസൗഹാർദം എന്നിവ ലോകത്തിനു മാതൃകയായി ഉയർത്തിക്കാട്ടേണ്ടതുമാണ്.
മനുഷ്യത്വത്തിനു നിരക്കാത്ത സംഭവങ്ങൾ
എന്നാല്‍, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന്‍റെ മുന്നില്‍ നമ്മുടെ രാജ്യത്തിന്‍റെ യശസിനു കളങ്കംചാർത്തുന്നതും മനുഷ്യത്വത്തിനു നിരക്കാത്തതുമാണ്. ഈ സംഭവങ്ങളില്‍ വേദന അനുഭവിക്കുന്ന വിശ്വാസീസമൂഹത്തോടുള്ള ഐക്യദാർഢ്യവും മാർ ആലപ്പാട്ട് പ്രഖ്യാപിച്ചു
