കാലടി: മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണം. .എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ മദ്യലഹരിയിയിലായിരുന്ന നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി . മദ്യലഹരിയിലായിരുന്ന സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമൻ (36) എന്നിവരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
എസ്.ഐ ജോർജിന്റെ മുഖത്ത് അടിയേറ്റു
2025 മാർച്ച് 28 വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളി ഭാഗത്ത് ആളൊഴിഞ്ഞ റബർതോട്ടത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന രണ്ട് പേരും പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയും സംഘവും പിന്തുടർന്ന് തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു. തുടർന്നാണ് പൊലീസിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്. എസ്.ഐ ജോർജിന്റെ മുഖത്ത് അടിയേറ്റു. വനിതാ എ.എസ്.ഐ റോസ, സീനിയർ സി.പി.ഒ മാരായ പ്രസാദ്, അരുണ്‍ എന്നിവർക്കും സാരമായ പരിക്കേറ്റു. പൊലീസുകാരില്‍ ഒരാള്‍ക്ക് രണ്ട് കൈയിലും കടിയേറ്റു.
രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
മദ്യലഹരിയിലായിരുന്ന യുവതിയാണ് ഏറ്റവും അക്രമാസക്തയായിരുന്നത്. പണിപ്പെട്ടാണ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മർദ്ദനമേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടി മഞ്ഞപ്രയിലെ ഫാമുകളിലെ കറവക്കാരാണ് പ്രതികള്‍. രാത്രി എട്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇരുവരും അയ്യമ്ബുഴയിലെത്തിയത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
