തിരുവനന്തപുരം: എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം.ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് സുജിത്തിനെ നിയമിച്ചത്. ഗുരുതര ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് നിയമനം
മുൻ ഭരണകക്ഷി എംഎല്‍എയായ പി.വി. അൻവർ ഉന്നയിച്ച കള്ളക്കടത്തു സ്വർണം തട്ടിയെടുക്കല്‍, എസ്പിയുടെ വസതിയിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഫോണ്‍ സംഭാഷണം
സുജിത്ദാസിന്‍റെ സസ്പെൻഷൻ കഴിഞ്ഞ ആറിനാണ് റദ്ദാക്കി സർവീസില്‍ തിരിച്ചെടുത്തത്. തുടർന്ന് മാർച്ച് 25നാണ് നിയമനം നല്‍കി ഉത്തരവിറക്കിയത്. മരംമുറിയെക്കുറിച്ച് പി.വി.അൻവർ നല്‍കിയ പരാതി പിൻവലിച്ചാല്‍ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത് ദാസിന്‍റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയിരുന്നു.
ഈ സംഭാഷണത്തില്‍ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി. ശശിക്കുമെതിരേ ആരോപണങ്ങള്‍ ഉയർന്നിരുന്നു
