.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചതില്‍ കോണ്‍ഗ്രസിലുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് മോദിക്ക് പ്രശംസയുമായി തരൂര്‍ വീണ്ടുമെത്തിയതെന്നത് ശ്രദ്ധേയമാണ്.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് ശശി തരൂര്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ധര്‍ പങ്കെടുക്കുന്ന ഡല്‍ഹിയിലെ റായ്സിന ഡയലോഗിലാണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എടുത്ത നിലപാട് അബദ്ധമായി പോയെന്നും ഇപ്പോള്‍ അത് തിരുത്തിയിരിക്കുകയാണെന്നും തരൂര്‍ വ്യക്തമാക്കി.

യുക്രൈന്‍ എന്ന രാജ്യത്തിന്റെ പരമാധികാരം ലംഘിക്കപ്പെട്ടു

2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് താനെന്ന് തരൂര്‍ തുറന്നു പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിന്റെയും അതിര്‍ത്തി വ്യവസ്ഥകളുടെയും ലംഘനം നടന്നു, യുക്രൈന്‍ എന്ന രാജ്യത്തിന്റെ പരമാധികാരം ലംഘിക്കപ്പെട്ടു, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബലപ്രയോഗം അംഗീകരിക്കാനാവില്ല എന്ന നിലപാടായിരുന്നു അന്ന് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് താന്‍ അതിനെക്കുറിച്ച് പുനര്‍വിചിന്തനത്തിലാണ്.

ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന ചില രാജ്യങ്ങളുടെ സ്ഥാനത്തേയ്ക്ക് ഇന്ത്യ വളര്‍ന്നു

രണ്ടാഴ്ചയുടെ ഇടവേളയില്‍ യുക്രൈന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും, രണ്ട് രാജ്യങ്ങളുമായും ഇന്ത്യ നല്ല ബന്ധം നിലനിര്‍ത്താനും മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് പ്രധാനമാണെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളുടെ സ്ഥാനത്തേയ്ക്ക് ഇന്ത്യ വളര്‍ന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

തരൂരിന്റെ ഈ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഇനി എങ്ങിനെ നോക്കിക്കാണുമെന്നതും, ബിജെപി ഇതിനകം തന്നെ പ്രതിപക്ഷത്തിനുമേല്‍ ആനുകൂല്യമായ രീതിയില്‍ ഇതിനെ ഉപയോഗിച്ചുതുടങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാതിരിക്കാനാകുമോ എന്നതുമാണ് ഇനി കാണേണ്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →