ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ 25-കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം. മാർച്ച്12 ബുധനാഴ്ച വൈകുന്നേരം രാജസ്ഥാനിലെ റല്‍വാസ് ഗ്രാമത്തിലാണ് സംഭവം. തന്റെ ശരീരത്തില്‍ ഹോളിയുടെ നിറം എറിയാനെത്തിയപ്പോള്‍ 25-കാരന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മത്സര പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഹന്‍സ് രാജ്
ഹന്‍സ് രാജ് എന്ന യുവാവ് ലൈബ്രറിയില്‍ മത്സര പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ അവിടെ എത്തിയ അശോക്, ബബ്‌ലു, കലുറാം എന്നിവര്‍ ഹന്‍സ് രാജിന്റെ നേര്‍ക്ക് നിറങ്ങള്‍ എറിയാന്‍ ശ്രമിച്ചു. എന്നാല്‍ ഹന്‍സ് രാജ് ഇത് തടഞ്ഞു. ഇതോടെ മൂന്നംഗ സംഘം അദ്ദേഹത്തെ ചവിട്ടുകയും ബെല്‍റ്റുകൊണ്ട് അടിക്കുകയുമായിരുന്നു. അതിനുശേഷം സംഘത്തില്‍ ഒരാള്‍ ഹന്‍സ് രാജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും എ.എസ്.പി ദിനേശ് അഗര്‍വാള്‍ വ്യക്തമാക്കി.
ഹന്‍സ് രാജിന്റെ മൃതദേഹവുമായി റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി കുടുംബംഗങ്ങളും ഗ്രാമവാസികളും
.രോഷാകുലരായ കുടുംബംഗങ്ങളും ഗ്രാമവാസികളും ഹന്‍സ് രാജിന്റെ മൃതദേഹവുമായി റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി വരെ പ്രദേശത്തെ ദേശീയ പാത ഉപരോധിച്ചു. ഹന്‍സ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍ക്ണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതികളെ എത്രയും വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവില്‍ പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം റോഡില്‍നിന്ന് മാറ്റി.
.