ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കിയിരുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
എപ്പോൾ നടന്ന സംഭവം?
ഇവരെ, ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള പത്ത് തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ പശ്ചാത്തലത്തിൽ ഏകദേശം 16,000-ത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രീതിയിൽ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരെയാണ് ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവെച്ചത്.
പാസ്പോർട്ട് തിരികെ നൽകി
ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുകളുണ്ട്

