ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ ഈസ്റ്റില്‍ തമ്നാപോക്പി, സനസാബി മേഖലയില്‍ ദിവസങ്ങളായി തുടരുന്ന വെടിവയ്പിനെത്തുടർന്ന് ജില്ലയില്‍ സുരക്ഷാ സേനയുടെ വ്യാപക പരിശോധന. കഴിഞ്ഞദിവസം ടെലിവിഷൻ ചാനല്‍ കാമറാമാനുള്‍പ്പെടെ വെടിയേറ്റിരുന്നു. സൈന്യവും സിആർപിഎഫും ബിഎസ്ഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സായുധസംഘങ്ങളെ കീഴടക്കുന്നതുവരെ പരിശോധന തുടരുമെന്നു സുരക്ഷാ സേനാവൃത്തങ്ങള്‍ അറിയിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം സൈനികരെ പലയിടത്തും തടയുന്നുണ്ട്
അതേസമയം സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം സൈനികരെ പലയിടത്തും തടയുന്നുണ്ട്. അഞ്ചുദിവസമായി തമ്നാപോക്പി, ശാന്തിഖോംഗ്ബാല്‍, സനസാബി, സാബുങ്കോക്ക് ഖുനൂ മേഖലയില്‍ വെടിവയ്പ് തുടരുകയാണ്. ആറ് ഗ്രാമങ്ങളില്‍നിന്ന് ജനങ്ങള്‍ വ്യാപകമായി ഒഴിഞ്ഞുപോവുകയാണ്. വിവിധ സന്നദ്ധസംഘടനകളും സർക്കാരുകളും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളാണ് ലക്ഷ്യം. അതിനിടെ, കുക്കി മേധാവിത്വമേഖലയായ ചുരാചന്ദ്പുരില്‍ വൻതോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കുക്കി ഭീകരരുടെ നടപടിയെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് കടുത്ത ഭാഷയില്‍ അപലപിച്ചു
