ബർലിൻ: ജർമനിയില്‍ 2025 ഫെബ്രുവരി 23ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടർ സ്റ്റെയ്ൻമെയർ പാർലമെന്‍റ് പിരിച്ചുവിട്ടു.തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും നീതിയുക്തവുമാകണമെന്ന് അദ്ദേഹം നിർദേശിച്ചു. റുമാനിയയിലെ തെരഞ്ഞെടുപ്പില്‍ വിദേശശക്തികള്‍ സ്വാധീനം ചെലുത്തിയ കാര്യം പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ചാൻസലർ ഒലാഫ് ഷോള്‍സ് അവിശ്വാസത്തില്‍ പരാജയപ്പെട്ടതോടെയാണു ജർമനി തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നറിന്‍റെ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടി പിന്മാറിയതോടെ സഖ്യകക്ഷി സർക്കാർ തകർന്നിരുന്നു
സോഷ്യല്‍ ഡെമോക്രാറ്റ്സ് പാർട്ടി പരാജയപ്പെടുമെന്നാണ് അഭിപ്രായ സർവേകള്‍
തെരഞ്ഞെടുപ്പില്‍ ഷോള്‍സിന്‍റെ സോഷ്യല്‍ ഡെമോക്രാറ്റ്സ് പാർട്ടി പരാജയപ്പെടുമെന്നാണ് അഭിപ്രായ സർവേകള്‍ പ്രവചിക്കുന്നത്. പ്രതിപക്ഷ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടി നേതാവ് ഫ്രീഡ്രിക് മെർസ് അടുത്ത ചാൻസലറാകുമെന്നും പറയുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയാണ് അഭിപ്രായ സർവേകളില്‍ രണ്ടാമതുള്ളത്.
