എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിക്കായിരുന്നു എംടിയുടെ വിയോഗം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് മാറൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. നാലു വരെ കൊട്ടാരം റോഡിലെ വസതിയിൽ അന്തിമോപചാരമർപ്പിക്കാം.

26,27 തിയ്യതികളില്‍ ഔദ്യോഗിക. ദുഃഖാചരണം.

എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26,27 തിയ്യതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി.

അവാർഡുകൾ

ജ്ഞാനപീഠം (1995), പത്മഭൂഷണ്‍ (2005), ജെസി ദാനിയേല്‍ പുരസ്കാരം (2013) എന്നിവയ്ക്ക് പുറമെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളും എംടിയെ തേടിയെത്തി

മന്ത്രിമാരായ എകെ ശശീന്ദ്രന്‍, വി അബ്ദുറഹ്മാന്‍, ഷാഫി പറമ്പില്‍ എംപി, സി പി എം നേതാവ് എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍‌, എം എന്‍ കാരശ്ശേരി തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. മകള്‍ അശ്വതി, ഭാര്യ സരസ്വതി ടീച്ചർ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര അമേരിക്കയിലാണ് കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →