ഡല്‍ഹി: യുവജനങ്ങളെ അകാലമരണത്തിലേക്കു തള്ളിവിടുന്ന ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 30 നും 40 നുമിടയില്‍ പ്രായമുള്ളവരെയാണ് ജീവിതശൈലീ രോഗങ്ങള്‍ ഏറെയും ബാധിക്കുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നാലില്‍ ഒരാള്‍ അകാല മരണത്തിന് ഇരയാകുന്നുണ്ട്. ഓരോ വർഷവും ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് മരിക്കുന്നത്. ഇതു വ്യക്തിപരമായ നഷ്‌ടം മാത്രമല്ല, രാജ്യത്തിനും നികത്താനാകാത്ത നഷ്‌ടമാണ്-എംപി ചൂണ്ടിക്കാട്ടി.
രോഗങ്ങള്‍ യഥാസമയം കണ്ടെത്താതിരിക്കുന്നതും മരണകാരണമാകുന്നു.
തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം, മികച്ച ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത, വിഷലിപ്തമായ ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍. രോഗങ്ങള്‍ യഥാസമയം കണ്ടെത്താതിരിക്കുന്നതും മരണകാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി
