തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒളിച്ച് കളിച്ച് സർക്കാർ. തുടരന്വേഷണത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നല്‍കിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയല്‍മാധ്യമങ്ങളോട് പറഞ്ഞു
പുതിയ അന്വേഷണ സംഘത്തിനും തീരുമാനമായില്ല.
സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല. കോടതി ഉത്തരവ് പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തില്‍ തീരുമാനമായില്ല. സജിക്കും സർക്കാറിനും മുന്നില്‍ പ്രതിസന്ധി പലതാണ്. പുതിയ അന്വേഷണം വരുമ്പോള്‍ മന്ത്രി എങ്ങിനെ സ്ഥാനത്ത് തുടരുമെന്ന ധാർമ്മിക പ്രശ്നം വീണ്ടും ഉയർന്നുകഴിഞ്ഞു. പക്ഷെ ഒരു കേസില്‍ ധാർമ്മികതയുടെ പേരില്‍ ഒരു തവണ മാത്രം മതി രാജിയെന്ന വിചിത്ര നിലപാടെടുത്തായിരുന്നു സജിക്കുള്ള സിപിഎം പിന്തുണ.
സജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി
തന്നെ കേള്‍ക്കാതെ ഉത്തരവിട്ടെന്ന വാദമായിരുന്നു സജി ഉന്നയിച്ചത്. അപ്പീലിന് സജി ചെറിയാന് പാർട്ടി അനുമതി നല്‍കിയെങ്കിലും അതിലും തീരുമാനമായില്ല. അപ്പീല്‍ പോയാലും വെല്ലുവിളിയുണ്ട്. വിമർശനം ഭരണഘടനക്കെതിരെ ആയതിനാല്‍ മേല്‍ക്കോടതി അപ്പീല്‍ തള്ളിയാല്‍ രാജിയല്ലാതെ വേറെ വഴിയില്ലാത്ത പ്രശ്നമുണ്ട്. സജിയെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് കേസില പരാതിക്കാരൻ അഡ്വ ബൈജു നോയല്‍ കഴിഞ്ഞ ദിവസം ഗവർണ്മർക്ക് പരാതി നല്‍കിയിരുന്നു. സജി ചെറിയാനെ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ മടിച്ച ഗവർണ്ണറുടെ തുടർനിലപാടും പ്രധാനമാണ്
