ലക്നോ: യുപിയിലെ ബറെയ്‍ലിയില്‍ പണിതീരാത്ത പാലത്തില്‍നിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം.മെയിൻപുരി സ്വദേശി കൗശല്‍കുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു അപകടം. 2024 നവംബർ 23 ശനിയാഴ്ച രാത്രി നടന്ന അപകടത്തിന്‍റെ വിവരം 24 ഞായറാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്.
ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണു പോയിരുന്നതെന്നു പോലീസ്
കാർ മണല്‍ത്തിട്ടയില്‍ വീണു തകർന്നനിലയില്‍ ഇന്നലെ(24.11.024) രാവിലെ പ്രദേശവാസികള്‍ കാണുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. ദതാഗഞ്ചില്‍നിന്നു ഫരീദ്പുരിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണു പോയിരുന്നതെന്നും പോലീസ് കണ്ടെത്തി. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവർക്ക് അറിയാൻ സാധിച്ചില്ല. വേഗതയില്‍ വന്ന കാർ പാലം അവസാനിക്കുന്നിടത്ത് നിർത്താൻ ഡ്രൈവർക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍നിന്ന് 25 അടി താഴേക്കു വീണ് മൂവരും മരിക്കുകയായിരുന്നു.
പാലത്തിലേക്ക് കയറുന്നിടത്ത് മുന്നറിയിപ്പുകളോ മറ്റ് അടയാളങ്ങളോ ഇല്ലായിരുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തില്‍ തകർന്നുപോയിരുന്നു. തുടർന്നാണ് പുനർനിർമാണം തുടങ്ങിയത്. എന്നാല്‍, ഇതു പൂർത്തിയാക്കിയില്ല. പാലത്തിലേക്ക് കയറുന്നിടത്ത് മുന്നറിയിപ്പുകളോ മറ്റ് അടയാളങ്ങളോ ഇല്ലാത്തതും അപകടത്തിനു കാരണമായി..
