കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍.ഡി.എഫില്‍ ഇതു പൊട്ടിത്തെറിക്കിടയാക്കുമെന്നാണ് സൂചന.
ബിനോയ് വിശ്വം അമിതമായ സി.പി.എം വിധേയത്വം കാണിക്കുന്നുവെന്ന് ആരോപണം
നേരത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ചു കോണ്‍ഗ്രസുമായി കൂട്ടു ചേരണമെന്ന് ആവശ്യപ്പെട്ടവരാണ് കണ്ണുരിലെ സി.പി.ഐ നേതാക്കള്‍. കെ.ജയപ്രകാശ് ബാബുവിനോട് അനുഭാവം പുലർത്തുന്ന ഇവരില്‍ പലരും സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം അമിതമായ സി.പി.എം വിധേയത്വം കാണിക്കുന്നുവെന്ന് ആരോപിക്കുന്നവരാണ്.
മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പങ്കെടുത്തത് പകുതിയില്‍ താഴെ ആളുകൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പങ്കെടുത്തത് പകുതിയില്‍ താഴെ ആളുകളാണെന്നും സിപിഐ നേതാക്കള്‍ വിലയിരുത്തുന്നു.
സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല.
ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നല്‍കിയില്ലെന്ന വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയില്‍ സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് വോട്ടെണ്ണല്‍ തുടങ്ങി ഒരു മണികൂറിനുള്ളില്‍ കാറ്റ് പ്രതികൂലമാണെന്ന് കണ്ട് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്.
സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗിച്ചില്ല.
വയനാട്ടിലെ പോരാട്ടത്തിന് സത്യൻ മൊകെരിക്കായി സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗിച്ചില്ലെന്നും പ്രവർത്തകർ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. സി.പി.എം ഓഫിസുകളില്‍ സ്ഥാനാർത്ഥിയുടെ ലഘുലേഖകള്‍ കെട്ടിക്കിടയ്ക്കുകയാണെന്ന ആരോപണം ഉയരുമ്പോള്‍ മൗനം പാലിക്കുകയാണ് സി.പി.എം നേതൃത്വം