മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക്

ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു.ജിരിബാമില്‍ നവംബർ 18ന് മാത്രം ജീവൻ നഷ്ടമായത് ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് . സമീപദിവസങ്ങളില്‍ കലാപത്തിന്‍റെ കേന്ദ്രബിന്ദുവായ ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കള്‍ സർക്കാർ ഓഫീസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു.

കുക്കികളും മെയ്തെയ്കളും ഏറ്റുമുട്ടലുകൾ തുടരുകയാണ്.

സുരക്ഷാസേനയ്‌ക്കെതിരേ കുക്കികളും മെയ്തെയ്കളും പലയിടത്തും ഏറ്റുമുട്ടുകയാണ്. കര്‍ഫ്യുവും ഇന്‍റർനെറ്റ് നിരോധനവും ഉള്‍പ്പെടെ ഏർപ്പെടുത്തിയെങ്കിലും അക്രമങ്ങള്‍ക്കു കുറവില്ല. അക്രമം കൂടുതല്‍ വ്യാപിക്കുന്നത് തടയാൻ ഏഴ് ജില്ലകളില്‍ നിലനിന്നിരുന്ന ഇന്‍റർനെറ്റ് നിരോധനം രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഇംഫാല്‍ താഴ്‌വരയിലെ ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപുർ, തൗബാല്‍, കക്ചിംഗ് ജില്ലകളിലെ കർഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയെന്നും സർക്കാർ അറിയിച്ചു.

സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു

അതേസമയം നവംബർ 18ന് പുലര്‍ച്ചെ ജിരിബാമില്‍ സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു. ജിരിബാമില്‍ ഭാപുപാറ മേഖലയില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാസേന വെടിയുതിര്‍ത്തു. ഇതിനിടെയാണ് കെ. അത്തൗബ എന്നയാള്‍ കൊല്ലപ്പെട്ടത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ലെങ്കിലും സുരക്ഷാസേനയുടെ ഭാഗത്തുനിന്നു വെടിവയ്പുണ്ടായതായി ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

മേയ്തെയ്കള്‍ തുടങ്ങിവച്ച പ്രതിഷേധം കൂടുതല്‍ അക്രമാസക്തമാകുന്നു.

ആസാമിലെ ബരാക് നദിയില്‍ അജ്ഞാത സ്ത്രീയുടെയും ഒരു പെണ്‍കുട്ടിയെയും മൃതദേഹങ്ങള്‍ ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കുക്കി ഹമർ വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ മൂന്നു കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ മേയ്തെയ്കള്‍ തുടങ്ങിവച്ച പ്രതിഷേധം കൂടുതല്‍ അക്രമാസക്തമാകുകയാണ്. ഇംഫാല്‍ വെസ്റ്റില്‍ കർഫ്യു ഉത്തരവ് അവഗണിച്ച്‌ കോർഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുർ ഇന്‍റഗ്രിറ്റിയുടെ നേതൃത്വത്തില്‍ നിരവധി സർക്കാർ ഓഫീസുകള്‍ അടച്ചുപൂട്ടി. ലാംപെല്‍പാറ്റില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ്, തക്‌യെലില്‍ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്സ് ആന്‍ഡ് സസ്റ്റയ്നബിള്‍ ഡവലപ്മെന്‍റ് (ഐബിഎസ്ഡി) ഓഫീസ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പ് ഓഫീസ് എന്നിവ പ്രതിഷേധക്കാർ താഴിട്ട് പൂട്ടുകയായിരുന്നു.

അനിശ്ചിതകാല സമരവും തുടങ്ങി

കുക്കി ഹമർ വിഭാഗത്തിനെതിരേ സൈനികനടപടി ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ ഇംഫാലിലെ ഖൈരംബന്ദ് മാർക്കറ്റില്‍ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്. അതിനിടെ മണിപ്പുർ ബിജെപിയില്‍നിന്ന് എട്ടു നേതാക്കള്‍ രാജിവച്ചു. ജിരിബാം മണ്ഡലം പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജിവച്ചത്.ജിരിബാമിലെയും മണിപ്പുരിലെയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് രാജിവച്ചവർ ആരോപിച്ചു. ബിരേൻ സിംഗ് സർക്കാരിന്‍റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം നാഷനല്‍ പീപ്പിള്‍സ് പാർട്ടിയും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →