ഡല്‍ഹി: ഭരണഘടനയുടെ ആർട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയല്‍ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് 2024 നവംബർ 5 നുണ്ടായ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.1977ലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വിധിയില്‍ ഭരണഘടനാ ബെഞ്ച് വിയോജിപ്പ് രേഖപ്പെടുത്തി. മുൻ വിധികള്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെ ആയിരുന്നുവെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതു പിന്തുടരാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
1960-70 കാലഘട്ടത്തില്‍ രാജ്യം സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലായിരുന്നു
സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരുകള്‍ക്ക് കഴിയുമോ എന്നതു സംബന്ധിച്ച സുപ്രധാനമായ വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. 1960-70 കാലഘട്ടത്തില്‍ രാജ്യം സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഒൻപതംഗ ഭരണഘടനാ ബെഞ്ചില്‍ ഏഴുപേർ സംയുക്ത വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റീസ് ബി.ആർ. നാഗരത്ന വിധിയെ വിയോജിപ്പുകളോടെ പിന്തുണയ്ക്കുകയും ജസ്റ്റിസ് ധൂലിയ എതിർക്കുകയും ചെയ്തു.
