ഡല്‍ഹി: സമയബന്ധിതമായി ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകി.കോളജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടും ആക്ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് കോടതിയെ സമീപിച്ചത്.
ജമ്മു കാഷ്മീർ കേന്ദ്ര ഭരണപ്രദേശമായതിനാല്‍ നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പ് അർഥശൂന്യമാകുമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി .ജമ്മു-കാഷ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒക്ടോബർ 8 ന് പുറത്തുവരാനിരിക്കെയാണു ഹർജി.
പൗരന്മാരുടെ അവകാശങ്ങളെ സാരമായി ബാധിക്കും
ജമ്മു-കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കഴിയാത്തത് താഴ്വരയിലെ പൗരന്മാരുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നേരത്തേ ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയതു ശരിവച്ച സുപ്രീംകോടതി തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി 2024 മേയില്‍ കോടതി തള്ളിയിരുന്നു.
