മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം അന്വേഷിക്കാമെന്നാണ്‌ നിലപാടെന്നും ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെത്‌ ഇരട്ടത്താപ്പാണ്‌. ആരോപണവിധേയന്‍ തന്നെ അന്വേഷണം നടത്തുന്നുവെന്ന്‌ വിഡി സതീശന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ വേണ്ടിയാണ്‌ എഡിജിപി ആര്‍എസ്‌എസ്‌ നേതാക്കളെ കണ്ടതെന്ന്‌ അദ്ദേഹം ആരോപിച്ചു.

എല്ലാവരും അറിഞ്ഞാണ്‌ പൂരം കലക്കിയത്‌. .

എല്ലാവരും അറിഞ്ഞാണ്‌ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. പൂരം കലക്കിയതില്‍ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പോലീസ്‌ നല്‍കിയതിന്‌ പിന്നാലെ റിപ്പോര്‍ട്ട്‌ നല്‍കി. പോലീസ്‌ പൂരനഗരിയില്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലേയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ചോദിച്ചു. എല്ലാവരും അറിഞ്ഞാണ്‌ പൂരം കലക്കിയത്‌. . പൂരത്തിന്റെ മൂന്ന്‌ ദിവസം മുന്‍പ്‌ എഡിജിപി ഉണ്ടാക്കിയ പ്ലാന്‍ പ്രകാരമാണ്‌ പൂരം കലക്കിയതെന്ന്‌ വിഡി സതീശന്‍ ആരോപിച്ചു.

ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട്‌ ഉപദ്രവിക്കരുത്‌.

പൂരം കലക്കാന്‍ ബ്ലു പ്രിന്റ്‌ ഉണ്ടാക്കിയ ആളാണ്‌ എം ആര്‍ അജിത്‌കുമാറെന്ന്‌ വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത്‌ കുമാര്‍ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്ന്‌ അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിെഎഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ട്‌. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇ പി ജയരാജനും കാണുന്നത്‌ എന്തിനാണെന്ന്‌ അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ ശേഷം കരുവന്നൂരില്‍ ഇഡിയെ കണ്ടിട്ടില്ലെന്ന്‌ വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട്‌ ഉപദ്രവിക്കരുത്‌ എന്നാണ്‌ പിണറായിയുടെ നിലപാടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ നാലര വര്‍ഷമായി ഒളിച്ചുവെച്ചു.

എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത്‌ മുഖ്യമന്ത്രിയും സിപിെഎഎമ്മുമാണ്‌. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്‌ വിവാദത്തില്‍ ഭിന്നിപ്പിച്ച്‌ വോട്ട്‌ നേടാന്‍ ശ്രമിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ നാലര വര്‍ഷമായി ഒളിച്ചുവെച്ചെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. ദുര്‍ബലമായ അന്വേഷണ സംഘമാണ്‌. റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം