മൊബൈൽ ചിലച്ചു ;യൂത്ത് കോൺഗ്രസുകാരുടെ മുഖം തെളിഞ്ഞു : വാക്ക് പാലിച്ച് വി ഡി സതീശൻ

കണ്ണൂര്‍: കല്യാശേരിയില്‍ നവകേരള സദസില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂര ആക്രമണത്തിന് ഇരയാകുകയും മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ അപഹരിക്കപ്പെടുകയും ചെയ്ത കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിപക്ഷ നേതാവ് പുതിയ ഫോണുകള്‍ നല്‍കി വാക്കുപാലിച്ചു.

റോഡരികിലെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിനിടെ മൂന്ന് പ്രവര്‍ത്തകരുടെയും ഫോണുകളും അക്രമി സംഘം തട്ടിയെടുത്തിരുന്നു. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാൻ കണ്ണൂര്‍ ഇന്ദിരാഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ എത്തിയ പ്രതിപക്ഷ നേതാവിനോട് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞിരുന്നു.

നഷ്ടപ്പെട്ട ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകള്‍ വാങ്ങി നല്‍കാമെന്ന് അന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്‌ച്ച രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ എത്തിയത്.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍, കെ.എസ്.യു മാടായി കോളേജ് യൂണിയൻ ചെയര്‍മാൻ സായി ഷരണ്‍, കെ.എസ്.യു കല്ല്യാശ്ശേരി ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് എന്നിവര്‍ക്കാണ് പ്രതിപക്ഷ നേതാവ് പുതിയ ഫോണുകള്‍ വാങ്ങി നല്‍കിയത്.

Share
അഭിപ്രായം എഴുതാം