തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷം ക്രിയാത്മക വിമർശനം ആണ് ഉന്നയിക്കേണ്ടത്. പ്രതിപക്ഷം ഗുണപരമായ കാര്യങ്ങളിൽ പിന്തുണ നൽകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. സദസ്സ് ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. പ്രതിപക്ഷ എംഎൽഎമാർക്കും പങ്കെടുക്കാൻ താൽപര്യം ഉണ്ട്. നേതൃത്വം തടഞ്ഞതിലാണ് അവർക്ക് ദുഃഖം. നവ കേരള സദസ്സിൽ പങ്കെടുക്കാതെ പ്രതിപക്ഷം മാറി നിൽക്കുന്നത് ജനങ്ങളെ അപമാനിക്കൽ ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
നവംബർ 18ന് വൈകിട്ട് 3.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലാണ് നവകേരള സദസ്സിൻ്റെ ഉദ്ഘാടന പരിപാടി. നവംബർ 18 മുതൽ ഡിസംബർ 24 വരെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കും. നവകേരള സദസിന്റെ ഭാഗമാകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട് എത്തും. തുടക്കത്തിൽ ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കാസർകോട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.