നാൽപത് ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ താല്‍പര്യം അറിയിച്ചതായി ഡി.കെ ശിവകുമാർ

ബെഗളൂരു: കോണ്‍ഗ്രസില്‍ ചേരാന്‍ നാൽപതോളം ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് താൽപര്യം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് വിവരം പുറത്ത് വിട്ടത്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാൻ കാരണം ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം നേതാക്കളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം സ്വീകരിക്കൂമെന്നും ഡികെ പറഞ്ഞു.

‘ഈ വിവരം വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കര്‍ണാടകയുടെ വടക്ക് ബിദാര്‍ മുതല്‍ ചാമരാജ്‌നഗര്‍ വരെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച നേതാക്കള്‍.’ സഖ്യത്തില്‍ എതിര്‍പ്പ് അറിയിച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടുമെന്നും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിയിലെ 100ഓളം നേതാക്കളും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസമാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എച്ച്ഡി കുമാരസ്വാമി തീരുമാനം അറിയിച്ചത്. പാര്‍ട്ടിയെ മുന്നണിയിലേക്ക് പൂര്‍ണ മനസോടെ സ്വാഗതം ചെയ്‌തെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററിലൂടെ അന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂ ഇന്ത്യ സ്‌ട്രോങ് ഇന്ത്യ കാഴ്ചപ്പാടിന് ഈ സൗഹൃദം കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →