ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമര ഹര്‍ജി തള്ളി
.
ന്യൂഡൽഹി: കൊല്ലം ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പുനഃസ്ഥാപിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കൊടിമര നിർമ്മാണത്തിനായി ശേഖരിച്ച സ്വർണ്ണം ദൈവം നോക്കി കൊള്ളുമെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.
ശാസ്താംകോട്ട ക്ഷേത്രത്തിൽ ചെമ്പ് കൊടിമരം സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സ്വർണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി മുൻ സെക്രട്ടറിയും സമസ്ത നായർ സമാജം ജനറൽ സെക്രട്ടറിയുമായ പെരുമറ്റം രാധാകൃഷ്ണൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
2013-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 1.65 കോടി രൂപ ഉപയോഗിച്ച് സ്വർണ കൊടിമരം പണിതിരുന്നു. എന്നാൽ ഈ കൊടിമരം ക്ലാവു പിടിച്ച് നിറം മങ്ങിയതിനെ തുടർന്ന് ചെമ്പിൽ കൊടിമരം നിർമ്മിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. ചെമ്പിൽ കൊടിമരം നിർമ്മിക്കുന്നതിനെ ഹൈക്കോടതിയും ശരിവച്ചിരുന്നു.
എന്നാൽ കൊടിമര നിർമ്മാണത്തിനായി ശേഖരിച്ച സ്വർണ്ണം ഇപ്പോഴും ദേവസ്വം ബോർഡിന്റെ പക്കൽ ഉണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ബിജോ മാത്യു സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഈ സ്വർണ്ണം ദൈവം നോക്കി കൊള്ളുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

