നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് കണ്ണൂര്‍ പയ്യാമ്പലം. ജനമനസ്സുകളില്‍ ജീവിക്കുന്നവരുടെ എണ്ണമറ്റ സ്മൃതി കുടീരങ്ങളും ഇവിടെയുണ്ട്. അതുല്യനായ സി പി ഐ എം നേതാവ് കോടിയേരിക്കും ഇന്ന് ഇവിടെ നിത്യസ്മാരകം ഉയരുകയാണ്.

പയ്യാമ്പലത്തെ കടല്‍ത്തിരകള്‍ക്ക് കാതോര്‍ത്താല്‍ ചരിത്രത്തിന്റെ ഇരമ്പല്‍ കേള്‍ക്കാം. നിരവധി മഹാന്‍മാര്‍ ചരിത്രത്തിലേക്ക് വിട വാങ്ങിയത് ഈ മണ്ണിലാണ്. അവരുടെ ഓര്‍മ്മകള്‍ക്കായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട് എണ്ണമറ്റ സ്മൃതി കുടീരങ്ങള്‍. രാഷ്ട്രീയ വ്യത്യാസമില്ലാതെ പരസ്പരം ഇഴകിചേര്‍ന്ന്, രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പൗരപ്രമുഖര്‍ക്കും ഇവിടെ സ്മാരക സ്തുപങ്ങളുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളിയുടെ സ്തുപമാണ് പയ്യാമ്പലത്ത് ആദ്യം ഉയര്‍ന്നതെന്നാണ് കരുതുന്നത്. എ കെ ജി മുതല്‍ കോടിയേരി വരെയുള്ള സി പി ഐ എം നേതാക്കളാണ് പയ്യാമ്പലത്ത് അന്ത്യ വിശ്രമം കൊള്ളുന്നത്. ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, അഴിക്കോടന്‍ രാഘവന്‍, സി കണ്ണന്‍ തുടങ്ങി നീളുന്നു ആ പട്ടികകമ്യൂണിസ്റ്റ് നേതാക്കളായ എന്‍ സി ശേഖര്‍, കെ പി ഗോപാലന്‍, സി പി ഐ നേതാക്കളായ സി കെ ആനന്ദന്‍, പള്ളിപ്രം ബാലന്‍, എന്‍ജിഒ യൂണിയന്‍ നേതാവായിരുന്ന ടി കെ ബാലന്‍ തുടങ്ങിയവരുടെ സ്മാരക സ്തൂപങ്ങളും പയ്യാമ്പലത്തുണ്ട്.സി എം പി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവനും പയ്യാമ്പലത്താണ് അന്ത്യനിദ്ര.പത്രപ്രവര്‍ത്തകന്‍ പാമ്പന്‍ മാധവന്‍,കോണ്‍ഗ്രസ്സ് നേതാക്കളായ എന്‍ രാമകൃഷ്ണന്‍,പി രാമകൃഷ്ണന്‍,കെ സുരേന്ദ്രന്‍,ബി ജെപി നേതാവ് കെ ജി മാരാര്‍ എന്നിവര്‍ക്കും പയ്യാമ്പലത്ത് സ്തൂപമുണ്ട്. തത്വമസിയെന്ന പുസ്തകം നിവര്‍ത്തിവച്ച രീതിയിലാണ് സുകുമാര്‍ അഴീക്കോടിന്റെ സ്മൃതി മണ്ഡപം. പയ്യാമ്പലം ഏറ്റവും വലിയ ജനസഞ്ചയത്തിന് സാക്ഷിയായത് രണ്ട് തവണ. ഇ കെ നായനാരുടെയും കോടിയേരിയുടെയും അന്ത്യയാത്രയ്ക്ക്.പ്രീയ നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ദിനം പ്രതി എത്തുന്നവരും നിരവധിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →