ലക്നൌ: ട്രെയിനിൽ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി അനീഷ് ഖാനെയാണ് വെടിവച്ചുകൊന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അയോദ്ധ്യ ജില്ലയിലെ ഇനായത്ത് നഗറിൽ 2023 സെപ്തംബർ 22 വെള്ളിയാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. 2023 ഓഗസ്റ്റ് 30നാണ് സരയു എക്സ് പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതി ആക്രമിച്ചത്.
ആശുപത്രിയിൽ ചികിത്സയിലുള്ള കോൺസ്റ്റബിളിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതുമൂലം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല. പിന്നീട് പ്രത്യേക ദൗത്യ സേന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട പ്രതിക്കും അറസ്റ്റിലായ മറ്റ് രണ്ട് പേർക്കുമെതിരെ നേരത്തെ ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ഇവരെ പിന്തുടരുകയും പൊലീസ് വളഞ്ഞ ശേഷം കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പൊലീസിന് നേരെ വെടിയുതിർത്തതോടെ പ്രത്യാക്രമണം നടത്തിയെന്നാണ് ക്രമസമാധാന വിഭാഗം സ്‍പെഷ്യൽ ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞത്.

