കൽപ്പറ്റ: വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാൻറെ ഫോണാണ്പൊട്ടിത്തെറിച്ചത്. 2023 ജൂലൈ 12 ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോൺ അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിത്തെറിച്ചതിൻറെ കാരണം ഇതുവരെ വ്യക്തമല്ല.
അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. തൃശ്ശൂരിൽ 76 വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഐ ടെല്ലിൻറെ ഫോൺ പൊട്ടിത്തെറിച്ചത്. കോഴിക്കോട് റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് എന്ന യുവാവിൻറെ . പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് തീ പടരുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു

