ബംഗളൂരു: ബംഗളൂരുവിൽ മലയാളി സിഇഒ അടക്കം ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിൽ 3 പേർ പിടിയിൽ. ജോക്കർ ഫിലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് സ്വദേശി ആർ വിനയകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് മരിച്ചത്. ഇവരുടെ കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് പിടിയിലായ ഫെലിക്സ്. സമൂഹ മാധ്യമങ്ങളിലടക്കം കൊലപാതകത്തിന്റെ വാർത്ത ഫെലിക്സ് പങ്കുവച്ചിരുന്നതായി ബംഗളൂരു പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കമ്പനി ഓഫീസിൽ കടന്നു കയറി ഇവരെ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൂവരേയും ഇന്ന് രാവിലെ പിടിയിലാവുന്നത്ത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് വിനയകുമാറും ഫണീന്ദ്ര സുബ്രഹ്മണ്യവും മരിക്കുന്നത്. എയറോണിക്സ് മീഡിയയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു കമ്പനിക്കും രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

