സോളാർ കേസ് വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജി വയ്ക്കാനൊരുങ്ങിയെന്ന നിർണായക വെളിപ്പെടുത്തലുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ട്വന്റിഫോറിന്റെ സംവാദ വേദിയായ ബിഗ് ഫൈറ്റിലാണ് എം എം ഹസ്സന്റെ വെളിപ്പെടുത്തൽ. വ്യക്തിയധിക്ഷേപം കാരണമാണ് ഉമ്മൻചാണ്ടി രാജിസന്നദ്ധത അറിയിച്ചതെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
നേതാക്കളോടടക്കം രാജിസന്നദ്ധത ഉമ്മൻചാണ്ടി അറിയിച്ചു. സമരം കാരണമല്ല, വ്യക്തിയധിക്ഷേപം കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ശിവരാജൻ കമ്മിഷനെതിരെയും എം എം ഹസ്സൻ തുറന്നടിച്ചു. ശിവരാജൻ കമ്മിഷനാണ് ഉമ്മൻചാണ്ടിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമർശങ്ങളുന്നയിച്ചത്. ലൈംഗിക വൈകൃതങ്ങൾ വരെ റിപ്പോർട്ടിൽ കമ്മിഷൻ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാവ് സി ദിവാകരനൊപ്പമുള്ള ബിഗ് ഫൈറ്റിലാണ് എംഎം ഹസ്സന്റെ പ്രതികരണം.
ശിവരാജൻ കമ്മിഷനെതിരെ സി ദിവാകരനും പരാമർശം നടത്തി. ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് ഒരു സാമാന്യ സദസിൽ ഇരുന്ന് വായ്ക്കാൻ കഴിയില്ലെന്നാണ് വിമർശനം. കമ്മിഷൻ പണം വാങ്ങിയെന്ന തരത്തിൽ തന്റെ വാക്കുകളായി പ്രചരിക്കുന്നത് താൻ പറഞ്ഞ കാര്യങ്ങളല്ല. ഇത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. 5 കോടി രൂപ നൽകിയെന്നത് കമ്മിഷന്റെ ചിലവിന്റെ തുകയാണെന്നും സി ദിവാകരൻ വ്യക്തമാക്കി

