യുവാവിനേയും ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അതുൽദാസ് അറസ്റ്റിൽ

യുവാവിനേയും ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ മുബൈയിൽ നിന്നും അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അതുൽ ദാസിനെയാണ് കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ നിന്നും പിടികൂടിയത്. 2023 മാർച്ച് മാസം 8ന് രാത്രിയിൽ മരുതൂർകുളങ്ങര ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയ അതുൽരാജിനും ഭാര്യ പൂജയ്ക്കുമാണ് അതുൽദാസിന്റെയും സംഘത്തിന്റെയും മർദനമേറ്റത്.

അതുൽരാജുമായുളള രാഷ്ട്രീയ വിരോധമായിരുന്നു അക്രമത്തിൽ കലാശിച്ചത്. അതുൽദാസ് അടക്കമുള്ള പ്രതികൾ സംഘമായി ഉത്സവത്തിന് എത്തിയ അതുൽരാജിനെയും ഭാര്യയെയും തടയുകയും അസഭ്യം പറയുകയും ചെയ്തു.തുടർന്ന് പ്രതികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ കൊണ്ട് അതുൽ രാജിനെ മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച അതുൽരാജിന്റെ ഭാര്യയ്ക്കും അക്രമസംഘത്തിന്റെ മർദ്ദനമേറ്റു.

തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ അതുൽദാസ് ഒഴികെയുള്ള പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഒളിവിൽ പോയ അതുൽദാസിനു എതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുഖ്യപ്രതി അതുൽദാസിനെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →