ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനകൾ നൽകി തമിഴ് താരം വിജയ്. വിജയ് ഫാൻസ് അസോസിയേഷൻ തളപതി വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾക്കു മുൻപിൽ വിജയ് നടത്തിയ പ്രസംഗമാണ് രാഷ്ട്രീയ സൂചന നൽകുന്നത്.
നീലാങ്കരിയിൽ സംസ്ഥാന സിലബസിൽ പഠിച്ച് ഉന്നത വിജയം നേടിയ പത്ത്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ അനുമോദിക്കുന്ന പരിപാടിയിലാണ് വിജയ് സംസാരിച്ചത്. ഭാവി വോട്ടർമാർ എന്നാണ് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തത്. വായനാ ശീലം വളർത്തണമെന്നും പെരിയാർ, അംബേദ്കർ എന്നിവരെ വായിക്കുന്നത് ശീലമാക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഒപ്പം രാഷ്ട്രീയപാർട്ടികളുടം പ്രവർത്തനത്തിലുള്ള അതൃപ്തിയും വ്യക്തമാക്കി. സ്വന്തം വിരലുകൾ കൊണ്ട് സ്വന്തം കണ്ണു കുത്തിപ്പൊട്ടിക്കുന്നതു പോലെയാണ് പണം വാങ്ങി വോട്ടു ചെയ്യുന്നതെന്നും വോട്ടിനു പണം നൽകാൻ കഴിവുള്ളവർ ചെലവാക്കുന്നതിലും ഇരട്ടി സമ്പാദിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന്നും വിജയ് പറഞ്ഞു. പണം വാങ്ങി വോട്ടു കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പറയണമെന്നും കുട്ടികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 234 നിയോജകമണ്ഡലങ്ങളിലെയും വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇയക്കം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സമ്മേളന വേദിയിൽ എത്തിച്ചേരാനായി വാഹനസൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ഫാൻസ് അസോസിയേഷൻ എന്നതിലുപരി വെൽഫെയർ ഓർഗനൈസേഷൻ എന്ന രീതിയിൽ
പ്രവർത്തിക്കുന്ന തളപതി വിജയ്മക്കൾ ഇയക്കം 2021 ൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ
മത്സരിച്ച് 115 സീറ്റുകൾ നേടിയിരുന്നു. നിരവധി ക്ഷേമപരിപാടികളിലും ഇയക്കം സജീവമാണ്. അംബേദ്കർ ദിനത്തിൽ എല്ലാ അംബേദ്കർ പ്രതിമകളിലും ഹാരാർപ്പണം നടത്താനും താരം ആഹ്വാനം ചെയ്തിരുന്നു

