മലപ്പുറം: മലപ്പുറം പുളിക്കലിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരെ സി.പി.എം ഫ്ലക്സ്. വിവാദ ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലക്സ്. ഈ ഫാക്ടറി പൂട്ടണമെന്ന ആവശ്യത്തോട് പഞ്ചായത്ത് നിരന്തരം മുഖം തിരിച്ചതിനെ തുടർന്നായിരുന്നു പാർട്ടി സഹയാത്രികനായ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്. 2023 മെയ് 26 വെള്ളിയാഴ്ച രാവിലെയാണ് റസാഖ് പയമ്പ്രോട്ടിനെ പുളിക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
പുളിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ പാർട്ടിയുടെ കൊടിയും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് പാർട്ടി തീരുമാനമെന്ന് പുളിക്കൽ ലോക്കൽ സെക്രട്ടറി നജ്മുദ്ദീൻ പറഞ്ഞു. ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് റസാഖിന്റെ ആത്മഹത്യയുണ്ടായതെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. ജനവാസമേഖലയിൽ കമ്പനി തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിലപാട്. 2019 മുതൽ പാർട്ടി ഇതേ നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരേ വിവിധ കേന്ദ്രങ്ങളിൽ നൽകിയ പരാതികളും രേഖകളും ബാഗിലാക്കി കഴുത്തിലണിഞ്ഞാണ് റസാഖ് ആത്മഹത്യചെയ്തത്.

