മുംബൈ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഗോ ഫസ്റ്റ് എയർലൈൻ 2023 മെയ് 12 വരെയുള്ള സർവീസുകൾ നിർത്തിവെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ പാപ്പരത്ത പരിഹാര നടപടികൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർലൈനിന്റെ കടവും ബാധ്യതകളും പുനർരൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.
2023 മെയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് ബുക്കിംഗ് നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിനാൽ, വിമാനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.