കോഴിക്കോട്: കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ 2023 മാർച്ച് 27ന് ഹെഡ്രെജൻ പെറോക്സൈഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്.
താൻ ഒരുവർഷമായി ലഹരിക്കടിമയെന്നും ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നൽകി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
ഒരുവർഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് തനിക്ക് ആദ്യം ഇത് നൽകിയതെന്നും പോലീസിനോട് പറഞ്ഞു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്കൂൾ കവാടത്തിൽ എത്തിച്ച് നൽകുന്നത് എന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്.
ജുവനൈൽ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും രക്തസാമ്പിൾ ഉൾപ്പെടെ രാസ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും പൊലീസ്.

