ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് ജാഗ്രതാ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ ഉൾപ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകൾ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.
കൂടുതൽ കേസുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പ്രാദേശിക തലത്തിൽ തന്നെ ചില രോഗനിയന്ത്രണ, ട്രാക്കിംഗ് മാനദണ്ഡങ്ങൾ ഈ സംസ്ഥാനങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്തിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 2022 നവംബർ 12നാണ്. അന്ന് 734 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

