ഷിംല: വിഷക്കായ ഭക്ഷിച്ച് അവശനിലയിലായതിനെ തുടർന്ന് പന്ത്രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികൾ ആശുപത്രിയിലെത്തിയത്. ഹിമാചൽപ്രദേശിലെ ഉനയിൽ ലാൽസിംഘി ഗ്രാമത്തിലാണ് സംഭവം. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്ന് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വിഷബാധയേറ്റതെന്ന് അധികൃതർ അറിയിച്ചു.
2023 മാർച്ച് 10 വെള്ളിയാഴ്ച മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയത്ത് കുട്ടികൾ തൊട്ടടുത്ത വനത്തിൽ നിന്ന് വിഷക്കായകൾ കഴിക്കുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നെന്നും സമയോചിതമായ ചികിത്സയിലൂടെ എല്ലാ കുട്ടികളും അപകടനില തരണംചെയ്തെന്നും ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോക്ടർ വികാസ് ചൗഹാൻ പ്രതികരിച്ചു. സംഭവത്തിൽ ഉന പോലീസ് അന്വേഷണം ആരംഭിച്ചു.

