കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ- കേരള ചാപ്റ്ററും (സി.എസ്.ഐ.കെ) ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയും (ഐ.സി.സി.കെ.) അപലപിച്ചു. ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെ തുടർച്ചയായി അക്രമങ്ങൾ നടക്കുകയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനും അമിതമായ കാലതാമസം ഉണ്ടാകുന്നത് ആശങ്കാവഹമാണെന്ന് സി.എസ്.ഐ.- കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രഭാ നിനി ഗുപ്ത പറഞ്ഞു.
ആശുപത്രിയിൽ അതിക്രമം കാണിച്ചവർക്കെതിരെ മൊഴി നൽകാൻ ഇറങ്ങിയ
ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. അക്രമത്തിനിരയായ ഡോക്ടറെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുവരെ പോലീസ് നടപടി എടുത്തിട്ടില്ലെന്ന് സി.എസ്.ഐ.കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു. ഡോക്ടറെയും, ആശുപത്രിയും ആക്രമിക്കൽ, മെഡിക്കൽ ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, കേരള ഹെൽത്ത് കെയർ സർവീസ് പേഴ്‌സൺസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് സ്ഥാപനങ്ങൾ (അക്രമം, സ്വത്ത് നാശം എന്നിവ തടയൽ) ആക്ട്, 2012 പ്രകാരം ജാമ്യമില്ലാത്തതും ശിക്ഷാർഹവുമായ കുറ്റങ്ങളാണിവ.ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാനുള്ള നിയമങ്ങൾ സർക്കാർ കർശനമായി നടപ്പാക്കണമെന്ന് സി.എസ്.ഐ. കേരള ചാപ്റ്റർ സെക്രട്ടറി ഡോ. സ്റ്റിജി ജോസഫ് പറഞ്ഞു. ഐ.സി.സി.കെ.യുടെ സ്ഥാപക സെക്രട്ടറി കൂടിയാണ് ഡോ. അശോകൻ. അധികാരികൾ നിഷ്‌ക്രിയത്വം തുടരുകയും, വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, നീതി ലഭിക്കുന്നതിനായി മറ്റ് അസോസിയേഷനുകൾക്കൊപ്പം ഐ.സി.സി.കെ. സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.സി.സി.കെ. പ്രസിഡന്റ് ഡോക്ടർ പ്രതാപ് കുമാർ, സെക്രട്ടറി ഡോ. സി.ഡി. രാമകൃഷ്ണ എന്നിവർ പ്രത്യേക പത്രകുറിപ്പിൽ പറഞ്ഞു. 2022ൽ മെഡിക്കൽ പ്രൊഫഷണലുകൾക്കെതിരെ 137 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കേരള ഹൈക്കോടതി ചോദിച്ചിരുന്നു. അടുത്തിടെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി, രോഗികളെ ചികിത്സിക്കാൻ ബാധ്യസ്ഥരായ ഡോക്ടർമാർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ പൊതുജനാരോഗ്യ സംരക്ഷണം അപകടത്തിലാകുമെന്ന് നിരീക്ഷിച്ചിരുന്നു.

