220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ നീക്കത്തെ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200ലധികം അമേരിക്കൻ നിർമിത വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുന്നത്. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നത്. ഇതിൽ തങ്ങളഭിമാനിക്കുന്നു. ലോകത്തെ നിർമാണത്തിൽ നയിക്കാൻ കഴിയുന്ന രാജ്യമാണ് അമേരിക്കയെന്നും ബൈഡൻ പറഞ്ഞു.
44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേർക്ക് യുഎസിൽ ജോലി നൽകുന്നതാണ് ഈ കരാർ. പലർക്കും നാല് വർഷത്തെ ബിരുദം പോലും ആവശ്യമായി വരില്ല. ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകാൻ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ പ്രകാരം എയർ ഇന്ത്യ എയർബസിൽ നിന്ന് 250 വിമാനങ്ങളും ബോയിംഗിൽ നിന്ന് 220 വിമാനങ്ങളുമാണ് വാങ്ങുന്നത്. ബോയിംഗിൽ നിന്ന് വാങ്ങുന്ന 220 വിമാനങ്ങളിൽ 190 എണ്ണം 737 മാക്‌സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്‌ബോഡി ജെറ്റുകളും 10 എണ്ണം 777xs വിമാനങ്ങളും ആയിരിക്കും.
ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കാൻ എയർ ഇന്ത്യ സ്വയം നവീകരിക്കുകയാണ്. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ എയർ ഇന്ത്യയും ഒരുങ്ങുകയാണ്. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വർഷം തികയുന്നു. ഈ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്

