നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായികവകുപ്പിനും ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

.തിരുവനന്തപുരം: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമയുടെ വിയോഗ വാർത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായികവകുപ്പിനും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായികവകുപ്പും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിലൂടെയാണ് നിദ ഉൾപ്പെടെയുള്ള കേരള ടീം അംഗങ്ങൾ നാഗ്പുരിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നൽകാൻ ദേശീയ ഫെഡറേഷൻ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായികവകുപ്പിലെയും സ്പോർട്സ് കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ തയാറായില്ലെന്നും സതീശൻ ആരോപിച്ചു.

സംഭവത്തേക്കുറിച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി അന്വേഷിച്ച് കൃത്യവിലോപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങൾ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയേക്കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണംമെന്നും സതീശൻ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →