റാമോസില്ലാത്ത സ്‌പെയിന്‍

മാഡ്രിഡ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന് ഇടമില്ല. റാമോസ്, മിഡ്ഫീല്‍ഡര്‍ തിയാഗോ എന്നിവരെ കൂടാതെയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇതിഹാസ താരമായ റാമോസ് സ്‌പെയിനു വേണ്ടി 180 മത്സരങ്ങള്‍ കളിച്ചു. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോഡ് റാമോസിനു സ്വന്തമാണ്. റാമൊസ് കഴിഞ്ഞ രണ്ട് സീസണുകളിലായി മികച്ച നിലയിലായിരുന്നില്ല. റാമോസ് ടീമിലുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ, ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ കെപ എന്നിവരെയും ഉള്‍പ്പെടുത്തിയില്ല. ബാഴ്‌സലോണയുടെ യുവ താരം അന്‍സു ഫാതിയെ ആദ്യമായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ബാഴ്‌സലോണ താരങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കിയെന്ന ആരോപണത്തെ എന്റിക്വെ തള്ളി.

ബാഴ്‌സതാരങ്ങളായ ഗാവി, പെഡ്രി, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, എറിക് ഗാര്‍സി, ഫെറാന്‍ ടോറസ് എന്നിവരും ഫാതിയെ കൂടാതെ ടീമിലുണ്ട്.2010 ല്‍ സ്‌പെയിന്‍ ലോകകപ്പ് കിരീടം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. റഷ്യയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണ കളിച്ച ടീമില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് എന്റിക്കെ ഇത്തവണ സ്‌പെയിനിനെ ഒരുക്കിയത്. മരണഗ്രൂപ്പായ ഇ യിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. കോസ്റ്റാറിക്ക, ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →