തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അരി ഉൾപ്പെടെ ആറിനം ഭക്ഷ്യവസ്തുക്കൾ ആന്ധ്രാ സർക്കാർ നേരിട്ട് അടുത്ത മാസം മുതൽ കേരളത്തിലെത്തിക്കും. സുലേഖ ഉൾപ്പെടെ വിവിധ ഇനം അരി, വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നിവ എത്തിക്കാൻ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവുമായി 01/11/2022 തലസ്ഥാനത്ത് നടത്തിയ ചർച്ചയിൽ തീരുമാനമായി.
പഞ്ചസാര ഉൾപ്പെടെ മറ്റ് മൂന്നിനങ്ങൾ കൂടി കേരളം ചോദിച്ചിട്ടുണ്ട്. വിളകൾക്കുള്ള മിനിമം താങ്ങുവില കർഷകർക്ക് നൽകിയാവും ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നതെന്നും സംസ്കരണച്ചെലവും കടത്തുകൂലിയും കൂടി മാത്രം ഉൾപ്പെടുത്തിയാവും വില നിശ്ചയിക്കുകയെന്നും ചർച്ചയ്ക്കു ശേഷം മന്ത്രി അനിലിനൊപ്പം വാർത്താസമ്മേളനത്തിൽ ആന്ധ്രാ മന്ത്രി പറഞ്ഞു. സ്വതന്ത്ര ഏജൻസി മുഖേന ഗുണനിലവാരം ഉറപ്പാക്കും.
ആന്ധ്രയിലെ സഹകരണ വകുപ്പ് കമ്മിഷണർ അഹമ്മദ് ബാബു, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.വീരപാണ്ഡ്യൻ, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി പി.എം.അലി അസ്ഗർ പാഷ, സപ്ലൈകോ എം.ഡി സഞ്ജീബ് കുമാർ പട്‌ജോഷി, സിവിൽ സപ്ലൈസ് കമ്മിഷണർ ഡി.സജിത് ബാബു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിനായി വീണ്ടും ജയ ഉത്പാദിപ്പിക്കുംആന്ധ്രയിൽ നിന്ന് ജയ അരി എത്താൻ നാല് മാസം വൈകും. ഇന്നലെ ചർച്ചയ്ക്കിടയിൽ, ഇവിടെ ലഭിക്കുന്ന ജയ അരിയുടെ സാമ്പിൾ ഉദ്യോഗസ്ഥർ ആന്ധ്രാ മന്ത്രിയെ കാണിച്ചു. ഇത് ഡ്യൂപ്ലിക്കേറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ പറ്റിക്കുകയാണ്. ഇത് പുഴുക്കലരിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതും ജയ അരിയല്ല. ഗോദാവരി മേഖലയിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചെയ്യുന്നതാണ് ഒറിജിനൽ ജയ’, വാർത്താസമ്മേളനത്തിലും അദ്ദേഹം ആവർത്തിച്ചു.ഒറിജിനൽ ജയ അരി കേരളത്തിലെത്തിക്കുന്നതിന് ആന്ധ്രയിൽ ജയ നെല്ല് വിളയിക്കും. വിത്തിറക്കി വിളവെടുക്കാൻ കുറഞ്ഞത് 4 മാസമെടുക്കും. ഗോദാവരി മേഖലയിൽ നേരത്തെ ജയ അരി ഉത്പാദിപ്പിച്ചിരുന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു. ബൊണ്ടാലു അരി ജയ എന്ന പേരിൽ ഇടനിലക്കാർ വില കൂട്ടി കേരളത്തിൽ എത്തിക്കുന്നതാണെന്ന മാദ്ധ്യമ വാർത്തകൾ മന്ത്രി ശരിവച്ചു. കേരളത്തിൽ നിന്ന് ആവശ്യക്കാരില്ലാതായതോടെയാണ് ജയ അരിയുടെ കൃഷി നിലച്ചതെന്ന് ആന്ധ്രാ സഹകരണ വകുപ്പ് കമ്മിഷണർ അഹമ്മദ് ബാബു പറഞ്ഞു.
ആന്ധ്ര കേരളത്തിന് നൽകുന്ന ഭക്ഷ്യവസ്കക്കൾ ഇനംപ്രതിമാസം കിട്ടുന്നത്. (ടണ്ണിൽ) : അരി-- 3840, വറ്റൽ മുളക്--500, പിരിയൻ മുളക്--80, മല്ലി-- 380, കടല–770, വൻപയർ --1260, ആവശ്യപ്പെട്ട മറ്റ് മൂന്നിനങ്ങൾ- പഞ്ചസാര--- 4010, വൻപയർ വെള്ള---- 720
ചെറുപയർ--820, ആന്ധ്രയിൽ നിന്ന് വലിയ വിലക്കുറവിൽ അരി, മുളക് ഉൾപ്പെടെ ലഭ്യമാക്കുന്നതോടെ പൊതുവിപണിയിൽ വില കുറയുംമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.

