ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അന്തരീക്ഷ-വായൂമലിനീകരണം ചൂണ്ടിക്കാട്ടിയുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം സദുദ്ദേശപരമാണെന്നു വ്യക്തമാക്കി നിരോധനത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര പ്രാധാന്യത്തോടെ വിചാരണയ്ക്കു വിസമ്മതിച്ച് പരമോന്നത നീതിപീഠം. ഇക്കാര്യത്തില്‍ മുമ്പേതന്നെ വ്യക്തമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഒക്ടോബർ 24 ന് ദീപാവലി ആഘോഷത്തിനു തയാറെടുക്കുന്നതിനിടെയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചത്. പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിനു പകരം ദീപം തെളിക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇതിനെതിരേ ബി.ജെ.പി. നേതാവ് മനോജ് തിവാരി എം.പിയാണു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ദീപാവലി ആഘോഷിക്കാന്‍ മറ്റു പല മാര്‍ഗങ്ങളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി അടിയന്തര ഇടപെടലിനു വിസമ്മതിച്ചു. പടക്കത്തിനു പകരം മധുരപലഹാരം വാങ്ങാന്‍ പണം ചെലവഴിക്കാന്‍ പരമോന്നത നീതീപീഠം നിര്‍ദേശിച്ചു. ജനത്തെ ശുദ്ധവായു ശ്വസിക്കാന്‍ അനുവദിക്കൂയെന്ന അഭ്യര്‍ഥന മുന്നോട്ടുവച്ച കോടതി വിഷയം അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന മനോജ് തിവാരിയുടെ അഭിഭാഷകന്റെ ആവശ്യവും അംഗീകരിച്ചില്ല. സമാന വിഷയത്തില്‍ സമര്‍പ്പിച്ച മറ്റു ഹര്‍ജികള്‍ക്കൊപ്പമാകും ഇനി തിവാരിയുടെ അപേക്ഷയും കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ജനുവരെ ഒന്നുവരെ സംസ്ഥാനത്തു പടക്ക വില്‍പ്പനയ്ക്കു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

