പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റുപോയി. പത്തനംതിട്ട മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപാദമാണ് അറ്റുപോയത്. രതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിനും പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ രതീഷിനേയും മനുവിനേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും കിണർ നിർമ്മാണ തൊഴിലാളികളാണ്. വൈകിട്ട് ഒൻപതരയോടെ രതീഷിന്റെ വീട്ടിൽ വച്ചാണ് സംഭവം. കിണർ നിർമ്മാണത്തിനിടെ പാറ പൊട്ടിക്കാനും മറ്റും ഉപയോഗിക്കാൻ സൂക്ഷിച്ചു വച്ച തോട്ടയാണ് പൊട്ടിയത് എന്നാണ് സംശയിക്കുന്നത്. സംഭവസമയത്ത് ഇവർ രണ്ട് പേർ മാത്രമാണ് രതീഷിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

