ഇസ്ലാമാബാദ്: എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍നിന്ന് പുറത്തുകടക്കാന്‍ പുതിയ അടവുമായി പാകിസ്താന്‍. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെ.എം.എം.) സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്ഹര്‍ അല്‍വിയെ ‘സാങ്കേതികമായി’ കൈവിട്ടുകൊണ്ടുള്ള കളിയാണ് പാകിസ്താന്‍ കളിക്കുന്നത്. ഇതിന്റെ ഭാഗമായി, മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലേക്ക് താമസം മാറ്റിയെന്നു പ്രചരിപ്പിക്കുന്ന തിരക്കിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ അസ്ഹര്‍ അഫ്ഗാനിലേക്കു കളംമാറ്റിയെന്നും നിലവില്‍ കിഴക്കന്‍ അഫ്ഗാനിലാണ് താമസമെന്നും പാകിസ്താന്‍ പറയുന്നു. എന്നാല്‍, താലിബാന്‍ ഭരണകൂടം പാകിസ്താന്റെ ഈ വാദം പൂര്‍ണമായി തള്ളി.
മസൂദ് അസ്ഹറിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായം അഭ്യര്‍ഥിച്ച് പാക് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം താലിബാന്‍ ഭരണകൂടത്തിനു കത്തും അയച്ചിരുന്നു. ഇതിനു പുറമേ അസ്ഹറിന്റെ സഹോദരനും ജെ.എം.എം. കമാന്‍ഡറുമായ റൗഫ് അസ്ഹര്‍ പാക് ചാരസംഘടനയുടെ സംരക്ഷണയിലാണെന്ന വിവരം പരസ്യമായ രഹസ്യമാണ്.അല്‍ ക്വയിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ ഒറ്റുകൊടുത്തത് പാക് െസെനിക നേതൃത്വമാണെന്ന സംശയം നേരത്തേ മുതല്‍ സജീവമാണ്. തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ സവാഹിരിയെ അഫ്ഗാനിലേക്ക് തള്ളിവിട്ട പാക് െസെന്യം, സാമ്പത്തിക സഹായത്തിനായി അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതേ തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് ജെയ്ഷിന്റെ കാര്യത്തിലും പാകിസ്താന്‍ പയറ്റുന്നത്.അതേസമയം, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതായി താലിബാന്‍ വക്താവ് ഇന്നലെ ട്വീറ്റ് ചെയ്തു.ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ അതിന്റെ പ്രദേശത്ത് സായുധ പ്രതിപക്ഷത്തെ ഗ്രൂപ്പുകളെ അനുവദിക്കുന്നില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.”-താലിബാന്‍ വക്താവ് വ്യക്തമാക്കി. തെളിവുകളും രേഖകളും ഇല്ലാത്ത ഇത്തരം ആരോപണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍’ താലിബാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. ഇത്തരം മാധ്യമ ആരോപണങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി..

